ഇടിയോട്കൂടിയ മഴയുടെ മുന്നറിയിപ്പ്

ഏപ്രില്‍-മെയ്‌ മാസങ്ങളില്‍, വേനല്‍ മഴയോട് അനുബന്ധിച്ചും, തുലാവര്‍ഷകാലത്തും ആണ് പൊതുവില്‍ ഇത്തരം മഴയുടെ സാഹചര്യം കാണുന്നത്. കേരളത്തില്‍ ശരാശരി 35 വ്യക്തികള്‍ ഇടിമിന്നലില്‍ ഒരു വര്‍ഷം മരണപ്പെടുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടി കാണിക്കുന്നത്. വസ്തു വകകള്‍ക്കുള്ള നാശനഷ്ടവും വലിയ അളവില്‍ ഉണ്ട്. ഇടവപ്പാതി ആരംഭിച്ചാല്‍ ഇടിയോടുകൂടിയ മഴയുടെ സാഹചര്യം പൊതുവില്‍ കുറയും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇടിയോട്കൂടിയ മഴയുടെ മുന്നറിയിപ്പ് (Thunderstorm Warning), ഇത്തരം മഴ ഉണ്ടാകുവാന്‍ സാധ്യതയുള്ള സമയത്തിന് 3 മണിക്കൂര്‍ മുന്‍പ് ജില്ലാ അടിസ്ഥാനത്തില്‍ പ്രവചിക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. ‘ഇടിയോടുകൂടിയ മഴ അടുത്ത 3 മണിക്കൂറിനുള്ളില്‍ ഇന്ന ജില്ലയില്‍ പെയ്യും’ എന്ന ഈ മുന്നറിയിപ്പിന് എല്ലാ മാസങ്ങളിലും ഒരേ പ്രധാന്യമല്ല കല്‍പ്പിക്കേണ്ടത്. ഏപ്രില്‍-മെയ്‌ മാസങ്ങളില്‍, വേനല്‍ മഴയോട് അനുബന്ധിച്ചും, തുലാവര്‍ഷകാലത്തും ഇത്തരം അറിയിപ്പ് ലഭിച്ചാല്‍ അപകടകരമായ ഇടിമിന്നല്‍ സാധ്യത മനസ്സിലാക്കി, ഉടന്‍തന്നെ ഇടിമിന്നല്‍ സുരക്ഷാ ക്രമീകരണം ചെയ്യേണ്ടതുണ്ട്. ഇടിമിന്നല്‍ സുരക്ഷാ ക്രമീകരണം സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ മഴയുടെ മുന്നറിയിപ്പ് ലഭിച്ചാല്‍ ഉണ്ടന്‍ മേല്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പൊതു ജനങ്ങള്‍ക്കായി ജില്ലയുടെ സാമൂഹിക മാധ്യമങ്ങളിലും, വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുകയും, ജില്ലയിലെ കേബിള്‍ മാധ്യമങ്ങളോട് ഇവ ടെക്സ്റ്റ്‌ ഓവര്‍ലെ (Text Overlay) ആയി പ്രസിദ്ധീകരിക്കുവാന്‍ നിര്‍ദ്ദേശിക്കാവുന്നതാണ്‌. എഫ്.എം റേഡിയോകളോട് ഇവ ഉടന്‍ പൊതുജനങ്ങളെ അറിയിക്കുവാന്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.

Last updated